Category: Malayalam Blogs
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ !
കഴിഞ്ഞ കുറെക്കാലങ്ങളായി ടിവിയിലും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം നിറഞ്ഞുനിൽക്കുന്ന ചില വാർത്തകളും പ്രസ്താവനാ പ്രതിപ്രസ്താവനകളും കാണുമ്പോൾ എനിക്ക് നിശബ്ദനായിരിക്കാൻ കഴിയുന്നില്ല.
വിവിധ ജാതികളിലും മതവിശ്വാസങ്ങളിലും പെട്ടവർ ഒരമ്മ പെറ്റ മക്കളെപ്പോലെ പരസ്പരബഹുമാനത്തിലും സഹകരണത്തിലും ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, നമ്മുടെ നാട്ടിൽ. ക്രിസ്തുമസ്സിനും ബലിപെരുന്നാളിനും ശ്രീകൃഷ്ണജയന്തിക്കും നാട്ടിലുള്ള എല്ലാ മതങ്ങളിൽ പെട്ടവരും ഒരുമിച്ചുകൂടുകയും ഒത്തൊരുമയോടെ ആഘോഷിക്കുകയും ഒക്കെ ചെയ്തിരുന്ന ഒരു കാലം. ഇത്തരം ഒരു സഹകരണമനോഭാവം തീർത്തും അന്യം നിന്നുപോയിട്ടില്ലെന്ന് സ്വയം ആശ്വസിക്കാനെങ്കിലുമായി ഞാൻ പറഞ്ഞുകൊള്ളട്ടെ.
എന്നാൽ ഇന്ന് ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും ദേശത്തിന്റെയും നിറത്തിന്റെയും ലിംഗവ്യത്യാസങ്ങളുടെയും എന്നുവേണ്ട മനുഷ്യരെ തമ്മിൽത്തല്ലിക്കാനുള്ള എന്തിന്റെയും പേരിൽ കുറച്ചുനാളുകളായി നാം വിവിധ ചേരികളിലേയ്ക്കു വേർതിരിക്കപ്പെടുകയും മറുവിഭാഗങ്ങൾക്കെതിരെ വിവാദ പ്രസ്താവനകളിറക്കുകയും സ്വന്തം അണികളെ പ്രതിരോധതന്ത്രങ്ങളാൽ സജ്ജരാക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. അന്യോന്യം ചെളിവാരിയെറിഞ്ഞ് മറുഭാഗങ്ങളിലുള്ളവരുടെ നാശം കാണുന്നതിനായി കോപ്പു കൂട്ടുകയും ചെയ്യുന്നു. ഇത്തരം പ്രവൃത്തികൾ, കൂടെ നിൽക്കുന്നവരിൽത്തന്നെ ഭിന്നതകളുണ്ടാക്കുകയും അവരിൽ പലരും ഈ പ്രസ്ഥാനങ്ങൾ വിട്ടു പോവുകയും ചെയ്യുന്നു.
പുണ്യവചനങ്ങളുദ്ധരിക്കേണ്ട വേദികൾ ചിലപ്പോഴെങ്കിലും വിദ്വേഷം ചൊരിയുന്നവയായി മാറ്റപ്പെടുന്നു. മറ്റു മതക്കാരുടെ ഭാഗമായതോ അവർ മാത്രം ഉപയോഗിക്കുന്നതോ ആയ ചില പദപ്രയോഗങ്ങൾ അബദ്ധത്തിലോ മനപൂർവമായോ ഉപയോഗിക്കപ്പെടുകയും അതിന്റെ പേരിൽ ഇരു മതാനുകൂലികളും മറ്റു തല്പരകക്ഷികളും എല്ലാവിധ മാധ്യമസാഹചര്യങ്ങളും ഉപയോഗിച്ച് പരസ്പരം ചെളിവാരിയെറിഞ്ഞ് സ്വസമുദായത്തിന്റെ രക്ഷകരാവാൻ ശ്രമിക്കുന്നു. അല്ലെങ്കിൽ അങ്ങനെ വരുത്തിത്തീർക്കുന്നു. കലക്കവെള്ളത്തിൽ ചാകര കിട്ടുവാനുള്ള സാധ്യത മുമ്പിൽ കണ്ട് മറ്റു ചിലരും ഇവിടെ കൂടെക്കൂടുന്നു.
മറ്റു മതത്തിലും സമുദായത്തിലും പെട്ടവരെ ഉപദേശിക്കാനും നന്നാക്കാനും ശ്രമിക്കുന്നതിനു മുമ്പ് സ്വന്തം ജനങ്ങളെ നന്നാക്കാൻ ശ്രമിക്കുന്നതല്ലേ നല്ലത് ? അങ്ങനെയല്ലേ വേണ്ടത് ?
ഇന്നു നമ്മുടെ ചുറ്റിലുമായി നടക്കുന്ന സകല അനീതികൾക്കും അക്രമങ്ങൾക്കും പുറകിൽ നാം അതു ചെയ്യുന്നവരുടെ മതം, ജാതി, കുലമഹിമ, വിശ്വാസം തുടങ്ങിയവ അന്വേഷിച്ചു പോകുന്നത് ആത്മഹത്യാപരമാണ്. സംസ്കാരങ്ങളുടെയോ വിശ്വാസാചാരങ്ങളുടെയോ വ്യക്തിബന്ധങ്ങളുടെയോ അതിർ വരമ്പുകൾക്കുള്ളിൽ അടങ്ങിനിൽക്കാൻ സാധിക്കാത്തവരാണ് മനുഷ്യകുലത്തിനുതന്നെ ഹാനികരമായ ഇത്തരം പ്രവൃത്തികൾക്ക് ഇറങ്ങി പുറപ്പെടുന്നത്. ഇത്തരം പ്രവർത്തനങ്ങൾ ഏതെങ്കിലുമൊരു കൂട്ടരുടെ പേരിൽ മാത്രം ചാർത്തിക്കൊടുക്കാതിരിക്കുന്നത് ബുദ്ധി. കാരണം, നാമെല്ലാവർക്കും അവയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പങ്കുണ്ട്. നമ്മുടെ കാണിക്കപ്പെട്ടികളിൽ, ഇത്തരം മാർഗങ്ങളിലൂടെ സമ്പാദിക്കപ്പെടുന്ന പണം വന്നു കുമിയുന്നില്ലെന്ന് ചങ്കുറപ്പോടെ പറയാൻ ആർക്കെങ്കിലും കഴിയുമോ ?
അതിനാൽ ആദ്യം നമുക്ക്, സ്വയം വന്നിട്ടുള്ള അപചയങ്ങളുടെ മൂലകാരണങ്ങൾ കണ്ടുപിടിച്ച് അവ തിരുത്താൻ ശ്രമിക്കാം. മറ്റുള്ളവർ നമുക്കെതിരേ പറയുന്ന ആരോപണങ്ങൾ ആരോപണങ്ങൾ തന്നെയാണോ എന്നൊന്നു പരിശോധിക്കാം. നമ്മുടെ മക്കൾ നാമാഗ്രഹിക്കുന്നതുപോലെ വളരുന്നില്ലെങ്കിൽ അല്ലെങ്കിൽ മറുപക്ഷങ്ങളിലേയ്ക്കു ചേക്കേറുന്നുവെങ്കിൽ അതിനുള്ള കാരണം തേടി പോകേണ്ടത് അവർ വളർന്നുവന്ന സാഹചര്യങ്ങളിലെ ന്യൂനതകൾ തേടിയാണ്. ഇവിടെ ഇല്ലാത്ത എന്തു തേടിയാണ് അവർ പുറത്തേയ്ക്കു പോയത് എന്നന്വേഷിക്കുന്നതല്ലേ കൂടുതൽ നല്ലത് ? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കിട്ടിയാൽ ഈ ന്യൂനതകൾ നമുക്കു പരിഹരിച്ച് ഭാവിയിൽ കൂടുതൽ ചോർച്ചകളുണ്ടാവാതെ കാക്കുവാൻ നമുക്കു സാധിക്കും.
ഇന്നത്തെ സാഹചര്യത്തിൽ നമ്മുടെ സമൂഹത്തിലുള്ള ചില പുഴുക്കുത്തുകൾ ഇവിടെ പരാമർശിക്കാതെ പോകുന്നത് ശരിയല്ലെന്നു തോന്നുന്നു. സ്ത്രീകളോടും കുട്ടികളോടും പുരുഷൻമാരോടുമുള്ള ലൈംഗിക അതിക്രമങ്ങൾ, പുതിയതും പഴയതുമായിട്ടുള്ള ലഹരിപദാർത്ഥങ്ങളുടെ ഏറിവരുന്ന ഉപയോഗവും പ്രചരണവും, പ്രായ ലിംഗ വ്യത്യാസങ്ങളില്ലാതെ ഏറിവരുന്ന മദ്യപാനസംസ്കാരം, പലകാരണങ്ങളുടെ പേരിലുള്ള ക്രൂരമായ കൊലപാതകങ്ങൾ, രാജ്യങ്ങളും രാജ്യങ്ങളും തമ്മിലും സംസ്ഥാനങ്ങളും സംസ്ഥാനങ്ങളും തമ്മിലും കുടുംബങ്ങളും കുടുംബങ്ങളും തമ്മിലും വ്യക്തികളും വ്യക്തികളും തമ്മിലും ഏറിവരുന്ന മൽസരവും വൈരാഗ്യബുദ്ധിയും തുടങ്ങി എണ്ണിയാൽ തീരാത്ത ഒരു പരമ്പരതന്നെയാണിവ. ഇത്തരം പ്രവൃത്തികൾ ഏതെങ്കിലുമൊരു സമൂഹത്തിന്റെ മാത്രം കുത്തകയല്ല. എല്ലാവർക്കും ഇവയിൽ വലിയ സഹകരണവും ഉത്സാഹവുമുണ്ട്. ഇത്തരം കാര്യങ്ങൾ പരസ്പരം പൂരകങ്ങളും ഒന്നല്ലെങ്കിൽ മറ്റൊന്നിന്റെ അനന്തരഫലങ്ങളുമാണ്.
നാം തമ്മിലുള്ള മത്സരങ്ങൾ കാണുമ്പോൾ മറ്റു ചിലതോർമ്മ വരുന്നു. അന്ധൻ ബധിരനെ കളിയാക്കുന്നതുപോലെയോ കയ്യില്ലാത്തവൻ കാലില്ലാത്തവനെ പരിഹസിക്കുന്നതുപോലെയോ ഒക്കെയാണിത്. അതുകൊണ്ട് നമുക്കു നമ്മുടെ വീട്ടിലെയും സമുദായത്തിലെയും കൂട്ടായ്മയിലെയും കുറവുകളും കുറ്റങ്ങളും കണ്ടു പിടിക്കാൻ കുറച്ചുകൂടി സമയം കണ്ടെത്താം. പുഴുക്കുത്തുകൾ വൃത്തിയാക്കി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുപയ്പിന്റെയും മരുന്നുകൾ പുരട്ടിക്കൊടുത്ത് മുറിവുകൾ ഉണക്കിയെടുക്കാം. അടുത്ത വീട്ടിലെ അടുപ്പിൽ തീ പുകയുന്നുണ്ടോയെന്നു നോക്കാതെ നമ്മുടെ വിശപ്പു മാറ്റുന്നത് തെറ്റാണെന്നു നമ്മുടെ പ്രവൃത്തികളിലൂടെ നമുക്ക് നമ്മുടെ മക്കളെ പഠിപ്പിക്കാം. മേൽപ്പറഞ്ഞ അനീതികളുടെ മാർഗങ്ങളിൽ നാം സമ്പാദിക്കുന്ന സ്വത്തും പണവും നമുക്കൊരിക്കലും സമാധാനമായൊരു ജീവിതം തരില്ലെന്ന് സ്വയം മനസ്സിലാക്കുകയും വരും തലമുറയെ പഠിപ്പിക്കുകയും ചെയ്യാം. ഇത്തരം സമൂഹദ്രോഹപ്രവൃത്തികളിലൂടെ സ്വരുക്കൂട്ടുന്ന പണമുപയോഗിച്ച് തങ്ങളുടെ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കില്ലെന്ന് അല്ലെങ്കിൽ അത്തരം പണം തങ്ങൾക്കാവശ്യമില്ലെന്ന് നമ്മുടെ മതനേതാക്കൾ പറയാൻ തന്റേടം കാണിച്ചാൽ കുറെയൊക്കെ പ്രശ്നങ്ങൾ അവിടെത്തീരും.
എന്നെങ്കിലും ഒരിക്കൽ ഈ ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും കതിരുകൾ വീണ്ടും വിരിയുമെന്നു നമുക്കാശിക്കാം. മുളച്ചുവരുന്ന നാമ്പുകൾ നുള്ളിക്കളയാതെ നമുക്കു പരിപാലിക്കാൻ ശ്രമിക്കാം. ഒന്നുചേർന്ന് നമുക്ക് ആ നല്ലൊരു നാളെയ്ക്കായി കാത്തിരിക്കാം.
ഈ ആധുനിക കോപ്രായത്തിൻ്റെ പേരാണോ മനുഷ്യൻ ?
മനുഷ്യൻ ഇന്നു കാണിച്ചുകൂട്ടുന്ന കോപ്രായങ്ങൾ കാണണമെങ്കിൽ പണ്ടൊരു മഹാൻ പറഞ്ഞതു പോലെ ഇന്ദ്രിയങ്ങൾ ഉണ്ടാവണം, സംവേദനക്ഷമത ഉണ്ടാവണം അങ്ങനെ പലതും ഉണ്ടാവണം. അതെങ്ങനാ, ഈ ഫോണിൽ നിന്ന് കണ്ണൊന്നെടുത്താലല്ലേ ഇതൊക്കെ കാണാൻ കഴിയൂ.
ഇന്നത്തെ പ്രധാന കഥാപാത്രമായ കൊറോണ വൈറസിനെ വെല്ലാനെന്നവണ്ണം മുഖത്തൊരു കവചവും കൈകളിൽ കൈയ്യുറകളും ധരിച്ച ഈ മനുഷ്യൻ്റെ കൈയിലുമുണ്ട്, മറ്റുള്ളവരുടെ കൈയിലെന്നവണ്ണം സാമാന്യം മുഴുത്ത ഒരു ഫോൺ. വെറുമൊരു സാധാരണ ഫോണല്ല കേട്ടോ, നല്ല ഒന്നാന്തരം, ആരോ കടിച്ച ആപ്പിളിൻ്റെ പടമെല്ലാമുള്ള, ഒരു ഒന്നൊന്നര ഉരുപ്പടി.
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കീശയുടെ മുഴുപ്പിനു ചേരുന്ന ഒരെണ്ണം ആർക്കും വാങ്ങാൻ കഴിയും. ഇവിടത്തെ വിഷയം അതല്ല. ഈ സാധനവും പിടിച്ച് യാത്ര ചെയ്യുമ്പോൾ മുമ്പിൽ എന്താണു നടക്കുന്നതെന്നോ ആരാണു നടക്കുന്നതെന്നോ ഒക്കെ ഒന്നു ശ്രദ്ധിക്കുന്നതു നന്നായിരിക്കുമെന്നൊരു തോന്നൽ. അല്ലാതെ, ഈ തിളങ്ങുന്ന സ്ക്രീനിൽ മിന്നിമറയുന്നതും നോക്കി പൊതുവഴിയിലൂടെ നടന്നാൽ ഇതല്ല, ഇതിനപ്പുറവും നടക്കും. അല്ലെങ്കിൽ നിങ്ങളു തന്നെ പറയൂ.
ഇന്നു കാലത്തുണ്ടായ ഒരു സംഭവം പറയാം. മേൽപ്പറഞ്ഞ ആ സാധനം, നഗരത്തിലൂടെ ഉലാത്തുകയായിരുന്നു. മുൻ പിൻ ശ്രദ്ധിക്കാതെയുള്ള ഒരു മാതിരി നടത്തം. വഴിയിലൊരിടത്തായി പച്ചക്കറിയും പല വ്യഞ്ജനങ്ങളും വാങ്ങി വീട്ടിലേയ്ക്കു പോകുന്ന ഒരു വൃദ്ധൻ്റെ കൈയിലുണ്ടായിരുന്ന തുണി സഞ്ചിയും തട്ടിയിട്ടിട്ട്, ഞാനൊന്നുമറിഞ്ഞില്ലേ എന്ന രീതിയിൽ ഒരു പോക്ക്. സഞ്ചിയിലെ തക്കാളികൾ പല വഴി ഉരുണ്ടു. പഞ്ചസാരയും മൈദപ്പൊടിയും നിലത്തു പൊടിക്കളം വരച്ചു. മറ്റു പലതും അവിടവിടെ ചിതറി. പാവം വൃദ്ധൻ്റെ സങ്കടം ആരു കാണാൻ.
ഏതായാലും ആ വഴി വന്ന ഒരു സ്ത്രീ ഈ കാഴ്ച കണ്ട് ഇപ്പറഞ്ഞ ജീവിയെ തടഞ്ഞു നിർത്തി, നടന്നതെല്ലാം വിശദീകരിച്ചു കൊടുത്തു. സായിപ്പു കണ്ടുപിടിച്ച ഒരു വാക്കും പറഞ്ഞു തടി തപ്പാൻ കക്ഷി ഒന്നു ശ്രമിച്ചെങ്കിലും അവിടെ കൂടിയ ജനങ്ങൾ വിട്ടില്ല. ഉരുണ്ടു ചിതറിയ തക്കാളികളും മറ്റും കക്ഷിയേക്കൊണ്ട് പെറുക്കിച്ച് കീറിത്തുടങ്ങിയ ബാഗിലാക്കി, വൃദ്ധൻ്റെ കൈയിൽ നിന്നും നാമാവശേഷമായ സാധനങ്ങളുടെ ലിസ്റ്റും ഉണ്ടാക്കി, അവയെല്ലാം വാങ്ങാൻ പറഞ്ഞു വിട്ടു. തിരിച്ചു വരുമോ എന്നുറപ്പില്ലാത്തതിനാൽ ഒരു ഉറപ്പിനായി മേൽപ്പറഞ്ഞ ഫോണും പിടിച്ചു വെച്ചു. ഒരു ഫോണിന് ഇതിലേറെ എന്തു ചെയ്യാൻ കഴിയും ? അല്ലാ, എങ്ങോട്ടാ നമ്മുടെ ഈ പോക്ക് ?
ഒരു മദ്യപാനിയുടെ ഡയറിക്കുറിപ്പുകൾ
| ക്രിസ്തുമസായാലും ന്യൂ ഇയറായാലും ഓണം വന്നാലും ഉണ്ണി പിറന്നാലും നാം മലയാളികൾ ആഘോഷിക്കും. മരണ വീട്ടിലും കല്യാണ വീട്ടിലും എന്തിന്നു പറയണം, പള്ളിയിൽ പോയാലും നാം ആഘോഷിക്കും. വെറുതെ അങ്ങ് ആഘോഷിക്കുകയല്ലാ, നന്നായിട്ടു തന്നെ ആഘോഷിക്കും. ഒരിക്കലെങ്കിലും ഇത്തരം കൂട്ടായ്മകളിൽ ഭാഗഭാക്കായിട്ടുള്ള എന്റെ വായനക്കാർക്കു കാര്യം ഇതിനോടകം മനസ്സിലായിട്ടുണ്ടാകണം. ഇല്ലാത്തവർക്കായി ഞാൻ കാര്യം വിശദീകരിക്കാം. ആഘോഷമെന്ന പേരിൽ നാം ചെയ്യുന്നതെന്താണ്? മോശമല്ലാത്ത വിധം തന്നെ, നമ്മുടെ കീശയുടെ കപ്പാസിറ്റിക്കൊത്ത വിധം ചന്തയിൽ കിട്ടാവുന്ന മദ്യങ്ങളുടെ ബ്രാൻഡുകൾ വാങ്ങിക്കൂട്ടിയിട്ടാണ് നാം തയ്യാറാവുക. ഇതിനാണെങ്കിൽ സൊസൈറ്റിയിലെ സ്റ്റാറ്റസ്സോ, വലിപ്പചെറുപ്പങ്ങളോ നമുക്കു തടസ്സങ്ങളാകാറില്ല. ഇത്തരം പരിപാടികൾക്കായി നാം എത്ര വേണമെങ്കിലും പണം ചെലവാക്കാനും മടിക്കാറില്ല. കീശ കാലിയാണെങ്കിൽ പോലും ഇതിനായി നാം ഏതറ്റം വരെ പോകാനും മടിക്കില്ല. “കാണം വിറ്റും ഓണം ഉണ്ണണം” എന്ന പഴഞ്ചൊല്ല് ഇന്നു പ്രാവർത്തികമാക്കുയാണിന്നു പലരും, ഉണ്ണുന്നത് ഓണമല്ലെന്നു മാത്രം! ഈ ശീലങ്ങൾ നാം സ്വായത്തമാക്കുന്നതെങ്ങിനെയാണ്? ഒരു പരിധി വരെ ഇത്തരം ശീലങ്ങൾക്ക് അടിത്തറ പാകുന്നത് നാം വളർന്നു വരുന്ന ഭവനങ്ങളിലാണ്. നമ്മുടെ (മാതാ)പിതാക്കൻമാർ, ബന്ധുമിത്രാതികൾ, (സഹോദരീ)സഹോദരൻമാർ എന്നിവർ ഈ ശീലങ്ങൾക്ക് ഒരു നല്ല ശതമാനം സ്വാധീനം നൽകാറുണ്ട്. തുടർച്ചയായി മദ്യം ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ പശ്ചാത്തലത്തിൽ വളർന്നു വരുന്നവരിൽ മദ്യപാനശീലം തുടങ്ങുന്നവരുടെ എണ്ണം അതില്ലാത്തവരേക്കാൾ പതിന്മമടങ്ങ് കൂടുതലാണെന്നു ശാസ്ത്രീയമായ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. അത്തരം വ്യക്തികളിൽ ഏറിയ പങ്കും ഈ ശീലങ്ങൾ തുടങ്ങുന്നത് എകദേശം പതിനഞ്ചോ പതിനാറോ വയസിലാണ്. അടുത്ത കാലത്ത് കേരളത്തിൽ നടത്തിയ ഒരു പഠനത്തിൽ ഒരു വ്യക്തി മദ്യപാനം തുടങ്ങുന്നതിന്റെ ശരാശരി പ്രായം ഇതിലും താഴെയാണെന്നത് നമ്മെ ഞെട്ടിക്കേണ്ട ഒരു വാർത്ത തന്നെയാണ്. ഞെട്ടാത്തവർ ഒന്നു ചിന്തിച്ചു നോക്കൂ താങ്കൾ ആദ്യമായി മദ്യത്തിന്റെ രുചിയറിഞ്ഞത് ഏതു പ്രായത്തിലായിരുന്നു എന്ന്? വ്യക്തിപരമായി എന്റെ കാര്യം പറഞ്ഞാൽ അത് എന്റെ ഇരുപതുപത്തൊന്നാമത്തെ വയസ്സിലായിരുന്നു. ഇതിന്റെ അർത്ഥം ഞാൻ വളർന്നു വന്ന കാലത്തെ ശരാശരി പ്രായം ഇതായിരുന്നു എന്നല്ല. അതിന്റെ പിന്നിലൊരു കഥയുണ്ട് : എന്റെ പതിനഞ്ചാമത്തെ വയസിൽ, കോളേജിൽ പ്രീഡിഗ്രിക്ക് (അന്ന് അങ്ങിനെ ഒരു ഡിഗ്രിയുണ്ടായിരുന്നു, ഇന്നത്തേ പതിനൊന്നും പന്ത്രണ്ടും ക്ലാസ്സുകൾ) തലസ്ഥാനത്തെ ഒരു മുന്തിയ കോളേജിൽ ചേർത്ത്, ഹോസ്റ്റലിൽ താമസവും തരപ്പെടുത്തി മടങ്ങുന്ന വേളയിൽ എന്റെ പിതാവ് എന്നോടു പറഞ്ഞ ഒരു കാര്യം. അതോർക്കുമ്പോഴും മറ്റുള്ളവരോടു പങ്കുവയ്ക്കുമ്പോഴും (എന്തിനേറെ പറയണം, ഇതെഴുതുമ്പോൾ പോലും) എന്റെ കണ്ണുകൾ ഈറനണിയാറുണ്ട്. ആ വാക്കുകൾ ഇതായിരുന്നു: “എനിക്കു കോളേജിൽ പഠിക്കുവാനുള്ള സാഹചര്യങ്ങളുണ്ടായിരുന്നില്ല. പക്ഷേ ഞാൻ കോളേജു ജീവിതങ്ങളെപ്പറ്റി ഒത്തിരി കഥകൾ കേട്ടിട്ടുണ്ട്. പണക്കാരായ ഒത്തിരി കുട്ടികൾ പഠിയ്ക്കുന്ന കോളേജാണിത്. അവരിൽ കുറച്ചു പേരെങ്കിലും മദ്യപിക്കുന്നവരോ മറ്റു ദുശീലങ്ങളുള്ളവരോ ആയിരിക്കാം. അവർ നിന്നെയും കൂടെക്കൂട്ടാനായ് വിളിച്ചേക്കാം. ഒരിക്കലും അത്തരം കൂട്ടുകെട്ടുകളിൽ പെട്ടു പോകാതിരിക്കാൻ ശ്രദ്ധിക്കണം. നിനക്ക് എന്നെങ്കിലും മദ്യം കുടിക്കണമെന്നു തോന്നിയാൽ ഒന്നു ഫോൺ വിളിച്ചു പറഞ്ഞാൽ മതി. ഏതു തരം മദ്യമാണെങ്കിലും ഞാൻ വാങ്ങി വച്ചേക്കാം”. ഒരു കാര്യം പറയാൻ വിട്ടു പോയി. എന്റെ പിതാവ് ഒരു പഴയ പട്ടാളക്കാരനാണ്. ഞാനൊരിക്കലും അദ്ദേഹം മദ്യപിച്ചു കണ്ടിട്ടില്ല. പട്ടാളക്കാർക്കായി സർക്കാർ അനുവദിച്ചിട്ടുള്ള ക്വോട്ട വാങ്ങാറുണ്ടായിരുന്നെങ്കിലും ഒരു പെഗ്ഗു പോലും കുടിക്കുന്നതു ഞാൻ നേരിട്ടു കണ്ടിട്ടില്ല. ഞങ്ങൾ കുട്ടികൾ കാണാതെ വല്ലപ്പോഴും അല്പമൊക്കെ കഴിച്ചിരുന്നു എന്നു ഞാൻ കരുതുന്നു. മിക്കവാറും സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഒക്കെയായി കുപ്പികൾ നൽകുകയായിരുന്നു പതിവ്. കഥ തുടരട്ടെ; ഈപ്പറഞ്ഞ ഉപദേശം ഇരുപത്തൊന്നാമത്തെ വയസ്സിൽ എന്റെ തൊഴിലധിഷ്ടിത വിദ്യാഭ്യാസം പൂർത്തിയാക്കി ആദ്യത്തെ സ്റ്റൈപ്പൻഡ് വാങ്ങുന്നതു വരെയെങ്കിലും പാലിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പഠനത്തിന്റെ അവസാന വർഷത്തിൽ സപ്ലിമെന്ററി പരീക്ഷ എഴുതാനായി ഹോസ്റ്റലിൽ വന്ന ഒരു സീനിയർ വച്ചുനീട്ടിയ ഒരു ഗ്ലാസ്സു മദ്യത്തിലാണ് എന്റെ തുടക്കം. പഠനകാലത്ത് എല്ലാ വീക്കെൻഡിലും സാമാന്യം നല്ലവണ്ണം മദ്യപിച്ചിരുന്ന കൂട്ടുകാർ എനിയ്ക്കുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക സ്ഥിതിയും എന്റെ പിതാവിനു കൊടുത്തിരുന്ന വാക്കും എന്നെ ഇതിനൊന്നും പങ്കുകൊള്ളാൻ അനുവദിച്ചിരുന്നില്ല. നാം മദ്യത്തിനടിമപ്പെടുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണ് എന്നൊന്നു നോക്കാം. ഒരു രസത്തിനായി, ഒന്നു രുചിയറിയാൻ, എന്താണിതിന്റെ സുഖമെന്നറിയാൻ, കൂട്ടുകാരുടെയും സഹപാഠികളുടെയും ജീവിത പങ്കാളിയുടെയും മറ്റും നിർബന്ധത്തിനോ ഭീഷണിയ്ക്കോ വഴങ്ങി, പിതാവിന്റെ ഗ്ലാസ്സിലെ അവസാന തുള്ളികൾ രുചിച്ച്, അങ്ങനെ പല രീതികളിൽ ആരംഭിക്കുന്ന ഈ രുചിനോട്ടം അവസാനിക്കുന്നതെവിടെയാണ്? വളരെ ചെറിയൊരു ശതമാനം വ്യക്തികൾ ഈ രുചികൾ തുടക്കത്തിലേ തന്നെ വെറുക്കുകയാണു ചെയ്യുക. കാരണം നമുക്കറിയാം: ഭൂരിപക്ഷം തരം മദ്യങ്ങളും അത്ര സ്വാദിഷ്ടമൊന്നുമല്ലെന്ന നഗ്നസത്യം. മറ്റൊരു വിഭാഗം വൃക്തികൾ ഈ സ്വാദുകളെ തുടർച്ചയായ ഉപയോഗത്തിലൂടെ ഇഷ്ടപ്പെടാൻ ശ്രമിക്കുകയാണ്, അവസാനം ഇത്തരം രുചികൾക്ക് അടിമപ്പെടുകയാണ്. എന്താണ് നമ്മെ ഈ ശീലത്തിൽ തുടരാൻ പ്രേരിപ്പിക്കുന്നത്? സമാനരായ ആളുകളാൽ ഉണ്ടാവുന്ന സമ്മർദം മൂലം ഒരു നല്ല ശതമാനം ആളുകൾ ഇത്തരം കൂട്ടുകെട്ടുകളിൽ തുടരാൻ നിർബന്ധിതരാവുകയാണ്. മദ്യത്തിന്റെ ലഹരി നമുക്കു നൽകുന്ന ഒരു പ്രത്യേക ധൈര്യം നമ്മെ പല സാഹസങ്ങൾക്കും പ്രേരിപ്പിക്കും. കൂടെയിരുന്നു മദ്യപിക്കുന്ന സുഹൃത്തുക്കളെ ബോധിപ്പിക്കാനായി നാം കാട്ടുന്ന മണ്ടത്തരങ്ങൾ എന്തെല്ലാമാണെന്ന്, മദ്യപിക്കാതെ ചുമ്മാ കമ്പനി തരാൻ കൂടെയിരിക്കുന്നവരാരെങ്കിലും ഉണ്ടെങ്കിൽ ഒന്നു ചോദിച്ചു നോക്കിയാൽ അറിയാൻ സാധിക്കും. മദ്യത്തിന്റെ ഉപയോഗത്തോടൊപ്പം നാം മറ്റു പലതരം ശീലങ്ങളിലേയ്ക്കും നയിക്കപ്പെട്ടേക്കാം. അതിൽ പ്രധാനമായുളളത് പുകവലി, കഞ്ചാവ് തുടങ്ങിയ ലഹരിപദാർത്ഥങ്ങളുടെ ഉപയോഗമാണ്. അതിനോടൊപ്പം തന്നെ ഇന്നത്തെ വളർന്നു വരുന്ന തലമുറയ്ക്ക്, സാധാരണമാണെന്നു തോന്നാവുന്ന പലവിധ സാമൂഹിക അശുദ്ധികളിലേയ്ക്കും അസാന്മാർഗികതയിലേയ്ക്കും നാം വഴുതി വീഴാൻ വളരെ എളുപ്പമാണ്. മദ്യം അടക്കമുള്ള ലഹരിപദാർത്ഥങ്ങൾ നമ്മുടെ ശരീരകോശങ്ങളെ എങ്ങിനെയെല്ലാം ബാധിക്കുമെന്നും എന്തെല്ലാം അസുഖങ്ങളിലേയ്ക്കു നയിക്കുമെന്നും മനസ്സിലാക്കാൻ വലിയ വിവരമോ വിദ്യാഭ്യാസമോ ഒന്നും തന്നെ ആവശ്യമില്ല. ഒന്നു മനസ്സിരുത്തി, ഗൂഗിൾ ഗുരുവിനോടു ചോദിച്ചാൽ മതിയാകും. എന്തൊക്കെ പറഞ്ഞാലും നമുക്ക് ഒരു ന്യായീകരണമുണ്ട്: “ഒരൊറ്റ ജീവിതമല്ലേ ഉള്ളൂ. ജീവിക്കുകയാണെങ്കിൽ ആസ്വദിച്ചു തന്നെ ജീവിക്കണം.” പറക്കമുറ്റാത്ത പൈതങ്ങളെയും ഭാര്യയെയും ജീവിതപരാധീനതകളുടെ അഗാധഗർത്തങ്ങളിലേയ്ക്കു തള്ളിയിട്ടിട്ട് നേരത്തേ തന്നെ അങ്ങനെ ആസ്വദിച്ചു പോയാൽ ഒരു സുഖവുമുണ്ടാവില്ലെന്ന് ഓർക്കുന്നതു നന്നായിരിക്കും. ഇത്തരത്തിൽ കഷ്ടപ്പെട്ടു ജീവിക്കുന്ന ഒത്തിരി കുടുംബങ്ങളെ നേരിട്ടറിയാവുന്നത് മനസ്സിൽ ഒരു വിങ്ങലോടെയല്ലാതെ ഓർക്കാൻ കഴിയുന്നില്ല. പതിനാലാമത്തെ വയസിൽ ലഹരിവിമുക്തീകരണ ചികിൽസാ കേന്ദ്രത്തിൽ അടയ്ക്കപ്പെട്ട ഒരു വ്യക്തിയെ എനിക്കറിയാം. ഞാൻ ഒരിയ്ക്കലും അവനെ കുറ്റപ്പെടുത്തില്ല. കാരണം, അവന്റെ പിതാവും പിതൃപിതാവും നാട്ടിലെ അറിയപ്പെടുന്ന കുടിയൻമാരായിരുന്ന; തെറ്റിപ്പോയി, ഇന്നും ആണ്. ഇന്നു നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഭൂരിപക്ഷം കുറ്റകൃത്യങ്ങൾക്കും കാരണം തേടി, മറ്റു ജീവിത സാഹചര്യങ്ങളിലേക്കു പോകുന്നത് തികച്ചും ആത്മഹത്യാപരമാണ്. ജീവിത ബന്ധങ്ങളോ സാമൂഹിക പ്രതിബദ്ധതയോ നീതിന്യായ വ്യവസ്ഥകളോ ഒന്നും തന്നെ നമുക്കു തടസ്സങ്ങൾ ആകുന്നില്ല. ‘സ്വന്തം കാര്യം സിന്താബാദ്’ എന്ന മുദ്രാവാക്യം ഇന്നിന്റെ പ്രതിശ്ചായയാവുകയാണ്. മദ്യം വിറ്റു കിട്ടുന്ന കാശു കൊണ്ട് നാടു നന്നാക്കാൻ ശ്രമിക്കുന്ന ഒരു ഭരണസംവിധാനവും, ഇത്തരം കാശിന്റെ സ്വാധീനത്തിൽ തങ്ങളുടെ അശുദ്ധ ജീവിതം വെള്ളപൂശി മിനുക്കാൻ നടക്കുന്ന സാമൂഹ്യ പ്രമുഖരും വാഴുന്ന ഈ നാട്ടിൽ ഇനിയെന്തു ദുരന്തം സംഭവിക്കാനാണ്? ഒരു മത വിഭാഗങ്ങളും ഈ വിപത്തിൽ നിന്നും മുക്തമല്ല. മദ്യലഹരിയിൽ വിശുദ്ധ കൂദാശകൾ നിർവ്വഹിക്കുന്ന ക്രിസ്തീയ പുരോഹിതനും കാൽ ഉറയ്ക്കാതെ ക്യൂ നിന്ന് വിശുദ്ധ വസ്തുക്കൾ സ്വീകരിക്കുന്ന അജഗണങ്ങളും പലപ്പോഴും എന്റെ കൺമുമ്പിൽ പെട്ടിട്ടുണ്ട്. മദ്യപരുടെ മേശയ്ക്കു ചുറ്റുമിരുന്ന് അശ്ലീല ഗാനങ്ങൾക്ക് താളം പിടിക്കുന്ന വൈദികനും എന്റെ കണ്ണുതുറപ്പിച്ചിട്ടുണ്ട്. നമ്മുടെ കണ്ണുകൾ വെളുക്കെത്തുറക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാം ആരെയാണ് പഴിചാരുന്നത്? മദ്യത്തിന്റെ മേൽക്കുപ്പായമണിഞ്ഞ് നാം കാട്ടിക്കൂട്ടുന്ന കൊള്ളരുതായ്മകൾ എന്തൊക്കെയാണ്? ഒന്നുരണ്ടെണ്ണം സൂചിപ്പിക്കാം: ലഹരിയുടെ മൂർത്ഥന്യാവസ്ഥയിൽ നാം നമ്മുടെ പരിസരം മറന്നു പോകുന്നു. ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ കാട്ടിക്കൂട്ടിയിട്ടുള്ള മണ്ടത്തരങ്ങളും വീര സാഹസ ക്യത്യങ്ങളും സഭയിൽ എഴുന്നള്ളിച്ച് ആളാകാൻ ശ്രമിക്കും. ഇതിൽ അശ്ശീലവും ആഭാസത്തരവും നിയമലംഘനങ്ങളും എല്ലാം ഉണ്ടാവാം. നമ്മുടെ കുഞ്ഞുമക്കൾ ചുറ്റുമിരുന്ന് കേൾക്കുകയും അതിൽ പ്രൗഡിയണയുകയും ചെയ്യുന്നത് നാം ശ്രദ്ധിക്കാതെ പോകുന്നു. മദ്യലഹരിയും സാഹചര്യങ്ങളും അനുകൂലമായി വരുന്ന വേളകൾ നമ്മെ ഒരുതരം മൃഗാവസ്ഥയിലേയ്ക്ക് നയിക്കുന്നു. രക്തബന്ധങ്ങളോ സൗഹൃതങ്ങളോ ഒന്നും തന്നെ നമുക്കു തടസ്സങ്ങളാകാറില്ല. ബലഹീനരായ ഇരകളെ കീഴ്‌പ്പെടുത്തുന്ന മൃഗമായി നാം മാറിയില്ലെങ്കിൽ ഒട്ടും അഹങ്കരിക്കേണ്ട, അതു നമ്മുടെ പിതൃപുണ്യം ഒന്നുകൊണ്ടു മാത്രമാണ്. മദ്യപാനത്തിന്റെ മേൻമകൾ പറയുന്നവരുമുണ്ട്, നമ്മുടെ ഇടയിൽ. ഇത്തിരി കഴിച്ചാൽ ഒരു സുഖമാണ്, നല്ല ഉറക്കം ലഭിക്കും, മനസ്സിന്റെ പിരിമുറുക്കം അഥവാ ടെൻഷൻ കുറയ്ക്കാം, കൊളസ്ട്രോൾ കുറയ്ക്കാം, രക്തം ശുദ്ധീകരിക്കപ്പെടും തുടങ്ങിയ അവയിൽ ചിലതു മാത്രമാണ്. മേൽപ്പറഞ്ഞവയിൽ പലതും വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള രോഗങ്ങളാണ്. അവയ്ക്ക് തീർച്ചയായും മദ്യത്തേക്കാൾ അനുയോജ്യമായ മരുന്നുകൾ ഇന്നു ലഭ്യമാണ്. കൂടാതെ, തുടർച്ചയായ മദ്യത്തിന്റെ ഉപയോഗം നമ്മെ മറ്റു പല വിധം രോഗങ്ങളിലേയ്ക്കു നയിക്കുമെന്ന വസ്തുത മറക്കാനാവുമോ? ഈ പറയപ്പെട്ട മേൻമകൾക്ക് ഒരു മറുപുറമുണ്ട്. ഒരു വ്യക്തി സുഖം നേടാൻ മദ്യം കുടിക്കുമ്പോൾ കക്ഷിയുടെ കുടുംബക്കാരുടെ സുഖം ഇല്ലാതാകുന്നു, ഉറക്കം ലഭിക്കുവാൻ കുടിക്കുമ്പോൾ മറ്റുള്ളവരുടെ ഉറക്കം നശിക്കുന്നു, ടെൻഷൻ കുറക്കാൻ ശ്രമിക്കുമ്പോൾ മറ്റുള്ളവരുടെ ടെൻഷൻ വർദ്ധിക്കുന്നു. ഇങ്ങനെ ഒരു വ്യക്തിയുടെ മേന്മകൾ ഒരു സമൂഹത്തിന്റെ ശാപമായി പരിഗണിക്കുന്നു. ആരാണ് ഒരു മദ്യപാനി ? മദ്യം ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയെയും ഈ ഗണത്തിൽപ്പെടുത്താം. ഒരേ ഒരു വ്യത്യാസം മാത്രം, ഏതു തരത്തിലുള്ള മദ്യപാനിയാണ് എന്നത് ഒരോ വ്യക്തിയുടെയും മദ്യത്തിന്റെ ഉപയോഗത്തെ ആശ്രയിച്ചിരിക്കുന്നു. വല്ലപ്പോഴും ഒരിക്കൽ ഒന്നോ രണ്ടോ സെർവുകൾ കഴിക്കുന്നവരുണ്ട്, എല്ലാ ദിവസവും ഒന്നോ രണ്ടോ കഴിക്കുന്നവരുണ്ട്, വല്ലപ്പോഴും ഒരിക്കൽ നല്ലവണ്ണം (അതായത് അടിച്ചു കോൺതെറ്റുക എന്നൊക്കെപ്പറയുന്നതു പോലെ) കഴിക്കുന്നവരുണ്ട്, കൂടാതെ എന്നും അടിച്ചു കോൺ തെറ്റുന്നവരുണ്ട്, ഇങ്ങനെ പലതരം, പലവിധമാണ് മദ്യപരുടെ കൂട്ടം. ഇവരെയൊക്കെ നിയന്ത്രിക്കുന്നതെന്താണ്? താൻ ഇന്നേ ദിവസം മദ്യം കഴിക്കണമോ വേണ്ടയോ എന്ന് സ്വയം തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം അല്ലെങ്കിൽ അതിനുള്ള കഴിവ്, ഒരു വ്യക്തിക്കു നഷ്ടപ്പെടുന്ന അവസ്ഥയാണ് അവനെ മദ്യപനാക്കുന്നത്. മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും, എന്തൊക്കെയോ ശക്തികൾ അവനെ മദ്യപാനത്തിലേയ്ക്കു നയിക്കുന്നു. ഈ ശക്തികൾ പല വകയാണ്. സ്വയം നിയന്ത്രിക്കുവാനുള്ള മന:ശക്തി നഷ്ടപ്പെടുന്ന അവസ്ഥയാണു ഇവയിൽ പ്രധാനം. തുടർന്നു വരുന്നത് സമാന ചിന്താഗതിയുള്ള കൂട്ടുകാരുടെ അമിത സ്വാതന്ത്ര്യത്തോടെയുള്ള നിർബന്ധിക്കലാണ്. ഈ മനോഭാവം അവന്റെ വ്യക്തിസ്വാതന്ത്ര്യത്തിലുള്ള മറ്റുള്ളവരുടെ കൈകടത്തലാണ്. ഒരുദാഹരണം പറയട്ടെ: ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത അവസരത്തിൽ മദ്യപിക്കുന്നില്ലെന്നു പറഞ്ഞ എനിക്ക് (ഞാൻ മേൽപ്പറഞ്ഞതുപോലെ വല്ലപ്പോഴും ഒന്നോ രണ്ടോ മാത്രം കഴിക്കുന്ന കൂട്ടത്തിൽപ്പെട്ട ആളായിരുന്നു, ഇന്നും ആണ്) ഒരു ഒപ്ഷൻ ലഭിച്ചു: ‘വൈൻ’ (വൈൻ മദ്യമല്ല പോലും !!). ഓഫർ സ്വീകരിച്ച എനിക്ക് ഒടുവിൽ ആതിഥേയന്റെ നിർബന്ധത്തിനു വഴങ്ങി, ആ വൈൻ (ഒരു കുപ്പി) മുഴുവൻ കുടിക്കേണ്ടി വന്നു. കാരണങ്ങൾ ഇതൊക്കെയാണ്: ഇവിടെ വേറെ ആരും വൈൻ കുടിക്കില്ല, ബാക്കി വൈൻ കളയാൻ പാടില്ല തുടങ്ങിയ കാരണങ്ങളാണ് അവർ നിരത്തിയത്. പാർട്ടി കഴിഞ്ഞ് കാർ ഓടിച്ചു വീട്ടിലെത്തിയ ശേഷമാണ് സ്വബോധം വന്നത്. വഴിയിലെങ്ങാനും പോലീസ് പരിശോധന ഉണ്ടായിരുന്നെങ്കിൽ ഒരു നാലഞ്ചു വർഷത്തേക്കു കാർ ഓടിക്കേണ്ടി വരില്ലായിരുന്നു. ഞാൻ ഒരു പമ്പരവിഢി അല്ലേ? ഏതായാലും ഒരു കാര്യം ഞാൻ പഠിച്ചു. വേണമെന്നു മനസ്സു പറഞ്ഞാലും വിളമ്പിത്തരുന്നവരെ കണ്ടറിഞ്ഞ്, ആ ദിവസം മദ്യം കഴിക്കണമോ വേണ്ടയോ എന്നും, എത്രമാത്രം കഴിക്കണം എന്നും തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം ഞാൻ ആർക്കും വിട്ടുകൊടുക്കാറില്ല. സ്വയം തീരുമാനിച്ചുറപ്പിച്ച കാലത്തോളം മദ്യം (ഏതു തരവുമാകട്ടെ) ഉപയോഗിക്കാതിരിക്കുവാനുള്ള സ്വാതന്ത്ര്യവും എന്നും എനിക്കു സ്വന്തമാണ്, എനിക്കു മാത്രം. മദ്യപിക്കാതിരിക്കുവാനുള്ള തീരുമാനം എടുക്കുവാൻ ഒരു വ്യക്തിക്കു കഴിവു നഷ്ടപ്പെട്ടാൽ മനസ്സിലാക്കുക, ആ വ്യക്തി രോഗാവസ്ഥയിലാണ്. ആദ്യം വേണ്ടത് ഈ രോഗാവസ്ഥയെ സ്വയം അംഗീകരിക്കുകയാണ്. പിന്നെ കാര്യം എളുപ്പമാണ്. നിയന്ത്രിത ഉപയോഗമോ പരിപൂർണ്ണ നിരോധനമോ ഏതു വേണമെന്ന് ഒരു വ്യക്തിക്കു തെരഞ്ഞെടുക്കാം. ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ ഇതിൽ നല്ലൊരു പങ്കു വഹിക്കാനാവും. ഒരു മദ്യപനെ പ്രോൽസാഹിപ്പിച്ചു പെരുപ്പിക്കാതെ, അവന്റെ രോഗാവസ്ഥ മനസ്സിലാക്കി പെരുമാറുകയാണു വേണ്ടത്. ഈ അവസ്ഥയെ അംഗീകരിച്ചു പെരുമാറിയാൽ ഏതൊരു മദ്യപാനിക്കും സാധാരണ ജീവിതം നയിക്കുവാൻ സാധിക്കും. അല്ലാതെ നാട്ടിൽ ലഭ്യമായ മദ്യം മുഴുവൻ നിരോധിച്ചാലും അവൻ, എന്തെങ്കിലും എവിടെയെങ്കിലും കണ്ടു പിടിച്ചു കുടിയ്ക്കും. ഈ മാറ്റങ്ങൾ വരേണ്ടത് ഒരു വ്യക്തിയിൽ നിന്നാണ്, ഒരു കുടുംബത്തിൽ നിന്നാണ്. ഈ ചെറിയ മാറ്റങ്ങളാണ് ഒരു സമൂഹത്തെ മാറ്റേണ്ടത്. ഒരു പുതുവർഷത്തിന്റെ തുടക്കം ഇതായിരിക്കട്ടെ, ഐശ്വര്യമായിയിരിക്കട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു. |